ഗുരുവായൂർ: മമ്മിയൂരിൽ മിനി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പതിമൂന്നുപേർക്കു പരിക്ക്. ഇന്നലെ പുലർച്ചെ 1.45നായിരുന്നു അപകടം.
കർണാടക സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും ടോറസ് ലോറിയുമാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ്, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ടോറസ് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവർ പാലക്കാട് മുതുതല വീട്ടിൽ ഷാക്കിർ(24)നെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ ഫയർഫോഴ്സ്, ഗുരുവായൂർ ടെമ്പിൾ പോലീസ്, ഗുരുവായൂർ പോലീസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ നാലു കടകളുടെ മുൻ ഭാഗം ഭാഗികമായി തകർന്നു. മുസ്ലിംവീട്ടിൽ സുലൈഖയുടെ മതിലും ഗേറ്റും തകർന്നു. റോഡ് അരികിലെ ഇലക്ട്രിക് പോസ്റ്റ് തകർന്നുവീണു.
ഇരിങ്ങപ്പുറം രമേശിന്റെ വസന്തം ലക്കി സെന്റർ, ജോണിയുടെ ഉടമസ്ഥതയിലുള്ള ചിരിയങ്കണ്ടത്ത് പലചരക്ക് കട, ഷാജന്റെ നീലംങ്കാവിൽ സ്റ്റോഴ്സ്, സുധാകരന്റെ അമ്പാടി ഹോട്ടൽ എന്നിവയുടെ മുൻവശമാണ് തകർന്നത്. വിവരമറിഞ്ഞ് ഗുരുവായൂർ എസിപി സി. പ്രേമാനന്ദകൃഷ് ണൻ സ്ഥലത്തെത്തി.
കല്ലൂരില്‍ കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം
കല്ലൂര്‍: നിയന്ത്രണംവിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തോടെ കല്ലൂര്‍ - ആമ്പല്ലൂര്‍ റോഡിലെ നായരങ്ങാടി മഠം റോഡിലായിരുന്നു സംഭവം. പൊറത്തൂക്കാരന്‍ ജോസിന്റെ വീട്ടുമതില്‍ അപകടത്തില്‍ തകര്‍ന്നു. വരന്തരപ്പിള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിരവധി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണിത്.
വളവ് ശ്രദ്ധിക്കാതെ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലും റോഡിലേക്കും മറിഞ്ഞുവീഴുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. ജോസിന്റെ വീടിന്റെ മതില് മുന്‍പും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. അപകടങ്ങള്‍ പതിവായതോടെ ഡ്രൈ വര്മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.